ന്യൂഡൽഹി ∙ മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ 2 വർഷം കഴിഞ്ഞാൽ അവസാനിപ്പിക്കണമെന്ന് ലോക വ്യാപാര സംഘടന (ഡബ്ള്യുടിഒ) തീരുമാനിച്ചു. ചെറുകിട മീൻപിടിത്തക്കാർക്ക് കനത്ത ആഘാതമാകുന്നതാണ് നടപടി. ചെറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കു തുടരണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി. ജനീവയിൽ ചേർന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനമാണ് സബ്സിഡികൾ നിർത്തലാക്കാൻ തീരുമാനിച്ചത്
. നിയമവിരുദ്ധവും അനിയന്ത്രിതവും കണക്കിൽ പെടുത്താത്തതുമായ മീൻപിടിത്തവും മത്സ്യസമ്പത്തിന്റെ അമിത ചൂഷണവും തടയാനെന്നോണമാണു സബ്സിഡികൾ നിർത്തലാക്കുന്നത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും 12 നോട്ടിക്കൽ മൈൽ വരെ മാത്രം മീൻപിടിത്തത്തിനു പോകുന്നവർക്കായി മാത്രം പരിമിതപ്പെടുത്താമെന്നും അതും 2 വർഷത്തേക്കു മാത്രമെന്നുമായിരുന്നു നേരത്തേയുണ്ടായ ചർച്ച. അതിനുപകരം, 200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധനം നടത്തുന്നവർക്ക് 2 വർഷത്തേക്കുകൂടി സബ്സിഡി തുടരാമെന്നാക്കി. ദൂരപരിധിയിലുള്ള മാറ്റം മാത്രമാണ് ഇന്ത്യയ്ക്കു ലഭിച്ച പരിഗണന.
വികസിത രാജ്യങ്ങളെന്നോ വികസ്വര, അവികസിത രാജ്യങ്ങളെന്നോ വ്യത്യാസമില്ലാതെയും ചെറുകിടക്കാർ വൻകിടക്കാർ എന്ന വേർതിരിവില്ലാതെയുമാണു സബ്സിഡി വ്യവസ്ഥ. സമഗ്രമായ വ്യവസ്ഥകൾ കൊണ്ടുവന്നില്ലെങ്കിൽ മാത്രം 4 വർഷം കഴിഞ്ഞാൽ ഇപ്പോഴത്തെ കരാർ ഇല്ലാതാകും. എന്നാൽ, സബ്സിഡി തടയുന്നതിനു മുൻകയ്യെടുത്ത വികസിത രാജ്യങ്ങൾ അത്തരമൊരു സാഹചര്യം അനുവദിക്കില്ലെന്നാണ് വിലയിരുത്തൽ.