കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതിൽ തകർത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
കാട്ടാന ജനവാസ മേഖലയിലിറങ്ങിയ വിവരം ലഭിച്ചിട്ടും ജനങ്ങളെ അറിയിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പത്ത് മിനുട്ട് മുമ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അജിയുടെ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ആന ഇപ്പോൾ കൊയിലേരി താന്നിക്കൽ മേഖലയിലാണുള്ളത്. അജിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലും ആളുകൾ പ്രതിഷേധിക്കുകയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ സമ്മതിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം.
ആന ഇറങ്ങിയതോടെ മാനന്തവാടി പ്രദേശത്തെ നാല് മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കാടൻകൊല്ലി, കുറുവ മേഖലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.