തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഷാജിയുടെ അമ്മ ലളിത. ഷാജിയുടെ മുഖത്ത് കരുവാളിച്ച പാടുണ്ടായിരുന്നു. വിവാദസംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ഷാജിയുടെ സഹോദരന്‍ അനില്‍ കുമാര്‍ ആരോപിച്ചു.
മാര്‍ഗം കളി ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചിരുന്നു. എന്നാല്‍ ഷാജി അതിന് വഴങ്ങാന്‍ തയ്യാറായില്ല. തന്നെ കുടുക്കിയതായി ഷാജി പറഞ്ഞിരുന്നു. ഷാജിയെ കുടുക്കിയത് ചില സുഹൃത്തുക്കളാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എത്തിയതിനു ശേഷം അസ്വസ്ഥനായിട്ടാണ് ഷാജിയെ കണ്ടതെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തു നിന്നും തിരിച്ചെത്തിയതു മുതല്‍ മകന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് അമ്മ ലളിത കൂട്ടിച്ചേര്‍ത്തു. മകനെ കുടുക്കിയതാണ്. ഷാജിയുടെ മുഖത്ത് കരുവാളിച്ച പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ശരിയാണെന്ന് വിശ്വസിക്കുന്നില്ല. പണം വാങ്ങിയിട്ടില്ലെന്ന് ഷാജി കരഞ്ഞു പറഞ്ഞുവെന്നും ലളിത പറയുന്നു.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഷാജി കാലു പിടിച്ച് പൊട്ടിക്കരഞ്ഞു. എനിക്ക് അമ്മയെ അല്ലാതെ ആരെയും വിശ്വസിപ്പിക്കണ്ട എന്നു കരഞ്ഞു പറഞ്ഞു. ഇനി പൊലീസ് അന്വേഷണമൊന്നും വേണ്ട. അതുകൊണ്ട് മരിച്ചു പോയ മകനെ തിരികെ കിട്ടില്ലല്ലോ എന്നും ലളിത പറഞ്ഞു. എന്റെ കഞ്ഞികുടി മുട്ടിച്ചു. കൈക്കൂലി വാങ്ങുന്നവനാണെങ്കില്‍ ഈ വീട് ഇങ്ങനെയായിരിക്കുമോ എന്നും ലളിത ചോദിച്ചു.
കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴി ആരോപണത്തില്‍ ആരോപണ വിധേയനായ മാര്‍ഗംകളി വിധികര്‍ത്താവ് കണ്ണൂര്‍ താഴെചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി എന്‍ ഷാജി (ഷാജി പൂത്തട്ട-51) യെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.