നിയമം ലംഘിച്ചുകൊണ്ടുള്ള വിനോദ യാത്രയ്ക്ക് അനുമതി നൽകിയാൽ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്നും ഡ്രൈവറുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യണമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണം.
പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചു. നിയമം ലംഘിക്കുന്നവരുടെ പെർമിറ്റ് എന്തുക്കൊണ്ട് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തുകൂടെന്ന് ഹൈക്കോടതി ആരാഞ്ഞു. നിയമവിരുദ്ധ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാരും കുറ്റക്കാരാണ്. അലങ്കാര ലൈറ്റുകൾ അടക്കം നിയമ ലംഘനങ്ങൾ ഉള്ള വാഹനങ്ങളിൽ യാത്ര അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ ആരോപണത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി നാളെ വീണ്ടും രേഖപ്പെടുത്തിയേക്കും. കെഎസ്ആർടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം നടന്നതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ആരോപണത്തിൽ കെഎസ്ആർടിസി ഡ്രൈവറെ വീണ്ടും മൊഴിയെടുക്കാൻ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ കെഎസ്ആർടിസിയിലെ യാത്രക്കാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.