ന്യൂഡൽഹി∙ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളോടു കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇതോടെ കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗത്തിലേക്കാണോ രാജ്യം പോകുന്നതെന്ന ഭീതിയും ഉടലെടുക്കുന്നു. 84 ദിവസങ്ങൾക്കുശേഷം ആദ്യമായി രാജ്യത്തെ കോവിഡ് കേസുകൾ വെള്ളിയാഴ്ച 4000 കടന്നിരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 3,962 പേർ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം ഇത് 4,141 ആയിരുന്നു. ഇന്നലെ 26 പേർ മരിച്ചു.
കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കേസുകൾ വർധിക്കുന്നതെന്നും കർശന നടപടിയെടുക്കേണ്ടതെന്നും കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ കത്തയച്ചിരുന്നു. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ കേസുകൾ.
നാലാം തരംഗത്തെ നേരിടാൻ കോവിഡ് പരിശോധനകള്‍ വർധിപ്പിക്കാൻ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വെള്ളിയാഴ്ച നഗരത്തിന്റെ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൗസിങ് സൊസൈറ്റികളിൽ പരിശോധനാ ക്യാംപുകൾ സജ്ജീകരിക്കാനും ജംബോ സെന്ററുകളിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനും വാർ റൂമുകൾ തുറക്കാനും നിർദേശം നൽകിയതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.