സാമൂഹിക ലിങ്കുകൾ

News Updates
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്

ഈണങ്ങളുടെ രാജശില്‍പി രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട് 9 വര്‍ഷം

ഈണങ്ങളുടെ രാജശില്‍പി രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട് 9 വര്‍ഷം. എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണദ്ദേഹത്തിന്റെ ഗാനങ്ങളെന്ന് ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തുന്നു. തലശ്ശേരി താലൂക്കില്‍ തലായി എന്ന പ്രദേശത്ത് കുഞ്ഞിന്‍ വീട്ടില്‍ കൃഷ്ണന്റേയും പാര്‍വ്വതിയുടേയും മകനായി 1913 ഡിസംബർ 2നാണ് ജനനം.

കുടുംബം സംഗീതാത്മകമല്ലായിരുന്നു. വളരെ ചെറുപ്പം മുതല്‍ തന്നെ രാഘവന്‍ മാസ്റ്റര്‍ സംഗീതത്തിൽ താല്‍പ്പര്യം കാണിച്ചിരുന്നു. നാട്ടിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന പി.എസ്. നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. സംഗീതപഠനത്തിനു ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംഗീതസംവിധായകൻ എന്നതിനു പുറമേ ഗായകനും സംഗീതാധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. ഹിന്ദി തമിഴ് സിനിമാ സംഗീതം കടമെടുക്കുന്ന സ്ഥിതി മാറ്റി കേരളത്തിന്റെ പ്രാദേശികമായ നാടൻ സംഗീതശൈലിയിൽ ഗാനങ്ങളൊരുക്കി മലയാള സിനിമ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ ആളാണ് അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും അത് പ്രദർശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല.

മറിച്ച് നാടൻ സംഗീതത്തിനാണ് മുൻഗണന നൽകിയത്. പൊൻ‌കുന്നം വർക്കിയുടെ കതിരുകാണാകിളിയാണ്‌ സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം. പക്ഷേ അതു പുറത്തുവന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്റെ സംഗീതസം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചിത്രം.

നീലക്കുയിലിലെ ‘കായലരികത്തു വലയെറിഞ്ഞപ്പം…വളകിലുക്കിയ സുന്ദരീ…’ എന്ന ഗാനം എല്ലാ വിധത്തിലും രാഘവൻ മാഷിന്റെ ഭാഗ്യമുദ്രയായിരുന്നു. പിന്നീട് വയലാര്‍ സഖ്യം മലയാള ചലച്ചിത്ര സംഗീതത്തെ ധന്യമാക്കുന്ന ഒരു സുവര്‍ണ്ണകാലഘട്ടം തന്നെ ആയിരുന്നു. തുമ്പീ..തുമ്പീ…വാ…വാ…. ഒരു തുമ്പത്തണലില്‍ വാ.. വാ…എന്ന ഗാനത്തിനു രാഘവന്‍ മാസ്റ്ററാണ് ഈണം കൊടുത്തത്. നിര്‍മ്മാല്യത്തിനും പൂജക്കെടുക്കാത്ത പൂക്കള്‍ക്കുമാണ് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരം രാഘവന് കിട്ടിയത്.

കേരളാ സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പിനും അര്‍ഹനായി. 2010ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. നിര്‍മ്മാല്യത്തിലെ ‘ശ്രീമഹാദേവന്‍ തന്റെ പുള്ളോര്‍ക്കുടംകൊണ്ട ്’…. എന്ന വരികള്‍ മലയാളത്തനിമയുടെ മഹനീയതയാണ് വിളിച്ചറിയിക്കുന്നത്. ‘കണ്ണന്റെ കവിളിലെ സിന്ദൂരത്തിലകത്തിന്‍’ എന്ന പൂജക്കെടുക്കാത്ത പൂക്കളിലെ ഗാനം സംഗീതംകൊണ്ടു മനസ്സിന്റെ ചുണ്ടില്‍ എന്നും നിര്‍മ്മലമായ നീര്‍ച്ചാലുകളെ സൃഷ്ടിക്കുന്നു.

ജയചന്ദ്രനെ മലയാള ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് പരിചയപ്പെടുത്തിയ ‘കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ’….എന്ന ഗാനം രാഘവന്‍ സ്വരപ്പെടുത്തിയതാണ്. രാഘവൻ മാസ്റ്റർ ഈണം നൽകിയ ചില ഗാനങ്ങളിലൂടെ…. ∙ നാഴിയുരി പാലുകൊണ്ട ്… നാടാകെ കല്ല്യാണം… (രാരിച്ചന്‍ എന്ന പൌരന്‍) ∙ കാത്തുസൂക്ഷിച്ചൊരു… കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും… (നായരു പിടിച്ച പുലിവാല്‍); ∙ നയാ പൈസയില്ല… കയ്യിലൊരു നയാപൈസയില്ല (നീലീ…സാലി) ∙ ദെവത്തിന്‍ പുത്രന്‍ ജനിച്ചു… ഒരു പാവന നക്ഷത്രം വാനിലുദിച്ചു… (നീലീ…സാലി)) ∙ അന്നു നിന്നെ കണ്ടതില്‍… പിന്നെ അനുരാഗ മെന്തെന്ന് ഞാനറിഞ്ഞു… (ഉണ്ണിയാര്‍ച്ച).∙ ഇക്കിളി പെണ്ണേ… ഉരുളിപെണ്ണേ… (ഉണ്ണിയാര്‍ച്ച) ∙ ഉണരുണരൂ ഉണ്ണിപൂവേ…കരിക്കൊടി തണലത്ത് കാട്ടിലെ കിളിപെണ്ണിന്‍… (അമ്മയെ കാണാന്‍); ∙ മധുര പതിനേഴുകാരി… മധുരപതിനേഴുകാരി (അമ്മയെ കാണാന്‍) ∙ താലീ പീലീ കാടുകളില്‍… താളം തുള്ളിനടന്നപ്പോള്‍… (റബേക്ക) ∙ യരുശലേമിന്‍… നായകനെ എന്നുകാണും… (റബേക്ക) ∙ കിളിവാതിലില്‍ മുട്ടിവിളിച്ചത്… കിളിയോ കാറ്റോ… (റബേക്ക) ∙ ഭാരതമെന്നാല്‍… പാരിന്‍ നടുവില്‍…(ആദ്യകിരണങ്ങള്‍) ∙ നാളീകേരത്തിന്റെ… നാട്ടിലെനിക്കൊരു… നാഴിയിടങ്ങളിൽ മണ്ണുണ്ട്… (തുറക്കാത്ത വാതില്‍)

നൂറാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കെ 2013 ഒക്ടോബർ 19നു പുലർച്ചെയാണ് രാഘവൻ മാസ്റ്റർ യാത്രയായത്. അർഥ സമ്പുഷ്ടവും ഹൃദയഹാരിയുമായ ധാരാളം പഴയകാല സിനിമാ ഗാനങ്ങള്‍ പഴയ തലമുറ സിനിമാ ഗാനാസ്വാദകരെ പോലെ തന്നെ പുതിയ കാല ആസ്വാദകരായ ഇളമക്കാരും ഇന്നും നെഞ്ചിലേറ്റുന്നു. ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന പേരില്‍ അവയെല്ലാം വരും തലമുറകളുടെ പോലും ഹൃദയരാഗങ്ങളായി തന്നെ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.