തിരുവനന്തപുരം: സംസ്ഥാനത്തെ എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ നിർത്തലാക്കാനുളള തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
കേന്ദ്ര സർക്കാർ തീരുമാനം മൂലം കേരളത്തിലെ ആരോഗ്യ മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തും. പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. അതുവരെ തൽസ്ഥിതി തുടരാൻ കേരള എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് മന്ത്രി നിർദേശം നൽകി.
സംസ്ഥാനത്തെ 62 എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ നിർത്തലാക്കാനാണ് തീരുമാനം. ആകെയുണ്ടായിരുന്നത് 152 പരിശോധന കേന്ദ്രങ്ങളായിരുന്നു. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധനാ കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനമായത്. പരിശോധനാ കേന്ദ്രങ്ങൾ പൂട്ടുന്നതോടെ സ്വാഭാവിക രോഗ പരിശോധന നടക്കില്ല.
ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ നിർത്തലാക്കുന്നത് കോഴിക്കോടാണ്. ഒമ്പത് കേന്ദ്രങ്ങളാണ് ഇവിടെ പൂട്ടുന്നത്. അടുത്ത വർഷം 53 കേന്ദ്രങ്ങൾ പൂട്ടാനും തീരുമാനമുണ്ട്. നിലവിൽ സംസ്ഥാനത്തേക്ക് പരിശോധന കിറ്റ് അനുവദിക്കുന്നതും വെട്ടിക്കുറച്ചിരിക്കുകയാണ്.