കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമോ എന്നതിൽ ഹൈക്കോടതി അൽപസമയത്തിനകം വിധി പറയും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ വാദം ആരംഭിച്ചു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇതിനിടെ ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതി കെ.സി രാമചന്ദ്രനെതിരെയുള്ള ജയിൽ അധികൃതരുടെ റിപ്പോർട്ട് പുറത്തുവന്നു. ദീർഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിക്കു കൈമാറിയിരുന്നു
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒന്നുമുതൽ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ് എന്നിവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന ഹർജിയിലാണ് വിധി പറയുക. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായി കെ.കെ.രമ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.