ഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായിരിക്കുകയാണ്. ലോകത്തിനാകെ നിർണായകമായ വിഷയങ്ങൾക്കാണ് ഉച്ചകോടിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടി വേദിയിൽ രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്ന വിധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മോദിയ്ക്കായുള്ള ഇരിപ്പിടത്തിനു മുന്നിലെ ബോർഡിൽ ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ പേര് പൂർണമായും ഭാരത് എന്ന് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണെന്ന് ചർച്ചകളും വിമർശനവും സജീവമാകുന്നതിനിടെയാണ് നെയിംബോർഡിലെ പേരുമാറ്റം. 2022 വരെ ജി20 ഉച്ചകോടിയില്‍ ഇന്ത്യ എന്നാണ് രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്.