കണ്ണൂര്‍ : കേരളത്തിലാദ്യമായി ഡിവൈസ് ക്ലോഷര്‍ രീതിയിലൂടെ അന്ന നാളത്തിലെ ദ്വാരം വിജയകരമായി അടച്ച് രോഗിയുടെ ജീവന്‍ രക്ഷിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ എന്ററോളജി, കാര്‍ഡിയോളജി, പള്‍മനോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അപൂര്‍വ്വമായ ചികിത്സ പൂര്‍ത്തീകരിച്ചത്. നേരത്തെ അന്ന നാളത്തെ ബാധിച്ച കാന്‍സറിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയായിരുന്നു രോഗി. പിന്നീടാണ് അദ്ദേഹത്തിന്റെ അന്നനാളത്തെയും ശ്വാസനാളത്തേയും വേര്‍തിരിക്കുന്ന ഭിത്തിയില്‍ 2 സെന്റിമീറ്റര്‍ വലുപ്പമുള്ള ദ്വാരം സൃഷ്ടിക്കപ്പെട്ടത്.
ട്രക്കിയോഈസോഫേഗല്‍ ഫിസ്റ്റുല എന്ന ഈ അവസ്ഥയെ തുടര്‍ന്ന് ഉമിനീര്‍ പോലും ഇറക്കാനാവാത്ത ദുരവസ്ഥയിലേക്ക് രോഗിമാറ്റപ്പെട്ടു. നിരന്തരമായ ചുമയും ഇദ്ദേഹത്തെ അലട്ടി. ചെറുകുടലിലേക്ക് ശസ്ത്രക്രിയയുടെ ഭാഗമായി സ്ഥാപിച്ച കുഴല്‍വഴി മാത്രമേ ഇദ്ദേഹത്തിന് ഭക്ഷണം കഴിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ.
അതീവ ഗുരുതരമായ ഈ അവസ്ഥക്ക് ശസ്ത്രക്രിയ നിര്‍വ്വഹിച്ച് ദ്വാരം അടയ്ക്കുക എന്നതാണ സാധാരണ സ്വീകരിക്കാറുള്ള പ്രതിവിധി. എന്നാല്‍ രോഗി സമീപകാലത്ത് വലിയ ശസ്ത്രക്രിയക്ക്കും കീമോതെറാപ്പിക്കും വിധേയനായ വ്യക്തിയായതിനാല്‍ വീണ്ടുമൊരു ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്‍ഡോസ്‌കോപ്പിക് രീതിയിലൂടെ ക്ലീപ്പിട്ട് ദ്വാരത്തെ അടയ്ക്കുന്ന രീതിയും സ്വീകരിക്കാറുണ്ട്. എന്നാല്‍ ദ്വാരത്തിന്റെ വലുപ്പം ഈ അവസ്ഥയെയും വെല്ലവിളിയുള്ളതാക്കി മാറ്റി. ഈ സാഹചര്യത്തിലാണ് ഗ്യാസ്‌ട്രോ എന്ററോളജിയിലെ ഡോക്ടര്‍മാര്‍ ഡിവൈസ് ക്ലോഷറിന്റെ സാധ്യതയെ കുറിച്ച് ആലോചിച്ചത്. തുടര്‍ന്ന് കാര്‍ഡിയോളജി, പള്‍മണോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് കൂടി ആലോചിച്ച് ഈ രീതി തന്നെ സ്വീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം രോഗിയെ 24 മണിക്കൂറിനകം തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്യുവാനും സാധിച്ചു. ലോകത്ത് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ വിരലിലെണ്ണാവുന്ന കേസ്സുകളില്‍ മാത്രമേ ഡിവൈസ് ക്ലോഷര്‍ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. സാബു കെ ജി പറഞ്ഞു.
പത്ര സമ്മേളനത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഗാസ്ട്രോഎട്രോളജി വിഭാഗം മേധാവി ഡോ. സാബു കെ ജി, അനേസ്തീഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്, ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം ഡോ. വിഷ്ണു ജി കൃഷ്ണൻ, ഡി ജി എം ഓപ്പറേഷൻസ് മേധാവി വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു