ഡല്‍ഹി: കാനഡക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തി. അതിനിടെ, കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ്ബൂൽ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നടപടി.
ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചിരിക്കുന്നുവെന്ന് കാനഡയിലെ വിസ അപേക്ഷ പോർട്ടലായ ബിഎൽഎസ് ആണ് അറിയിച്ചത്. ഇതോടെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുത്തവരുടെ യാത്ര മുടങ്ങും. ഇന്ത്യൻ പൗരന്മാർ വിസ നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കാനഡ പോകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
കാനഡക്കെതിരെ നടപടി കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. രാവിലെ പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി യോഗം ചേർന്നിരുന്നു.യോഗത്തിൽ വിഷയം ചർച്ച ചെയ്തതായാണ് വിവരം. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്