തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടി മിന്നലിനും സാധ്യതയുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് സജീവമായതിനാൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബംഗാൾ ഉൾകടലിൽ വരും ദിവസനങ്ങളിൽ കൂടുതൽ ന്യൂനമർദങ്ങൾ ഉണ്ടാകാനിടയുണ്ട്. തമിഴ്നാട് തീരത്തേക്കും ആന്ധ്രാ തീരത്തേക്കും ന്യൂനമർദങ്ങൾ എത്തുന്നതോടെ മഴ ശക്തമാകും. സെപ്റ്റംബർ മുഴുവൻ ഈ പ്രതിഭാസം തുടരാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നത്.