ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശം നൽകി അഞ്ചുസംസ്ഥാനങ്ങൾ. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യവിഭാഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയതിനു പിന്നാലെയാണിത്. പൊതുജനാരോഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തൽ നടത്താനാണ് നിർദേശം.
സീസണൽ ഫ്ലൂ വ്യാപനത്തേക്കുറിച്ചും നിർദേശത്തിൽ പറയുന്നുണ്ട്. അഞ്ചുമുതൽ ഏഴുദിവസത്തോളം നീണ്ടുനിൽക്കുന്ന ഇത് പകർച്ചവ്യാധിയാണെന്നും മരണനിരക്ക് കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്നുകളെടുക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യതയ്ക്കിടയുണ്ടെന്നും നിർദേശത്തിലുണ്ട്.