തിരുവനന്തപുരം ∙ കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്റ്റംബര്‍ മുതല്‍ 6 മാസത്തേക്കുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനെടുത്ത തീരുമാനം പിന്‍വലിച്ചു. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയില്‍ 2020 നവംബര്‍ മുതല്‍ അനുവദിക്കും.ഇത് 2021 ജൂണ്‍ 1 മുതല്‍ പിഎഫില്‍നിന്നു പിന്‍വലിക്കാം.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് ഒക്ടോബറിലെ മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. ശമ്പളത്തിൽനിന്ന് 20 ശതമാനം പിടിക്കാനാണു തീരുമാനിച്ചിരുന്നത്. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫ് ഇല്ലാത്തവക്കാര്‍ക്കു പണമായി അനുവദിക്കും.
ഹോണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍നിന്നും 6 ദിവസത്തെ ശമ്പളം മാറ്റിവച്ചെങ്കില്‍ തിരികെ നല്‍കും. ഒരു ഉദ്യോഗസ്ഥന്‍ മൂന്നു മാസത്തിനു മുകളില്‍ അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്‍കി കൃത്യനിര്‍വഹണം നടത്തും.