അഹമ്മദാബാദ്: പശുവിറച്ചിയാണെന്ന് സംശയിച്ച് പിടികൂടുന്ന മാംസം ഒരു മണിക്കൂറിനുള്ളിൽ സ്ഥിരീകരിക്കാവുന്ന റാപ്പിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത്. ലാംപ് ഡിഎൻഎ (Loop-mediated isothermal amplification (LAMP)ആണ് പുതിയ സംവിധാനം. അഹമ്മദാബാദിലും ഗാന്ധിനഗറിലും പരീക്ഷണാടിസ്ഥാനത്തില്‍ ലാബ് പ്രവര്‍ത്തിച്ചു തുടങ്ങി.
സാധാരണ രീതിയില്‍ മാംസം പശുവിന്‍റേതാണോ അല്ലയോ എന്നു സ്ഥിരീകരിക്കുന്ന സീറോളജിക്കൽ അനാലിസിസ്, ഡിഎൻഎ വിശകലനം തുടങ്ങിയ പരമ്പരാഗത രീതികളേക്കാള്‍ കൃത്യവും വേഗവും പുതിയ സംവിധാനത്തിന് ഉണ്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
ഇപ്പോൾ, നിലവില്‍ മറ്റൊരു സംസ്ഥാനവും ഈ രീതി ഉപയോഗിക്കുന്നില്ലെന്ന് നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയിലെ (എൻഎഫ്‌എസ്‌യു) സീനിയർ ഫാക്കൽറ്റിയായ നികുഞ്ജ് ബ്രഹ്മഭട്ട് പറഞ്ഞു. പരമ്പരാഗത പരിശോധനയിൽ, സാമ്പിൾ വളരെ നേരം സാധാരണ താപനിലയില്‍ നില്‍ക്കുകയോ തുറന്നുവെക്കുകയോ ചെയ്താല്‍ പരിശോധനാ ഫലത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ലാമ്പ് ഡിഎൻഎ രീതി ഉപയോഗിച്ച് സാമ്പിൾ സ്ഥലത്തുതന്നെ വിശകലനം ചെയ്യാൻ കഴിയും. വേവിച്ച മാംസ സാമ്പിളുകളിൽ നിന്ന് പോലും പശുവിറച്ചി തിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പിടിച്ചെടുത്ത സാമ്പിളുകളിൽ ഒന്നിൽ കൂടുതൽ തരം മാംസം ഉണ്ടായിരിക്കാം. അത്തരത്തിലുള്ളതും പുതിയ രീതിയില്‍ പെട്ടെന്ന് കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.