മൈസൂരു;ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ പങ്കെടുത്ത് സോണിയാ ഗാന്ധി. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര.അവശത മറന്നാണ് നാലര കിലോമീറ്റര്‍ ദൂരം സോണിയ ഗാന്ധി നടന്നത്.
രാഹുലിനൊപ്പം അഭിവാദ്യം ചെയ്തുള്ള പദയാത്ര പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഭിന്നത മറന്ന് ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രയില്‍ അണിനിരന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര. കര്‍ണാടക സ്വദേശിയായ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് നേതൃത്വം അവകാശപ്പെടുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി മെസുരുവിൽ തങ്ങിയ സോണിയ ഗാന്ധി തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു .ഒന്നിച്ച് പോകണമെന്ന കർശന നിർദ്ദേശമാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും കോൺഗ്രസ് അധ്യക്ഷ നൽകിയത് .
രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കാൻ നടത്തുന്ന യാത്ര കര്‍ണാടക കോണ്‍ഗ്രസിലെയും ഭിന്നത പരിഹരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ.കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലൂടെ നടന്ന പദയാത്രയ്ക്ക് കേരളത്തിലേത് പോലെ മികച്ച ജനപങ്കാളിത്തമാണ് കാണുന്നത്. വരും ദിവസങ്ങളില്‍ ബിജെപി ഭരണമുള്ള മേഖലയിലൂടെയാണ് ഭാരത് ജോഡോ യാത്ര.