തിരുവന്തപുരം: ജപ്തി നടപടിയിൽ മനംനൊന്ത് ശൂരനാട് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്നതിൽ വിശദമായ പരിശോധന ഉണ്ടാകും. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും കേരള ബാങ്ക് ചെയർമാൻ വ്യക്തമാക്കി. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിൽ അനാവശ്യ ധൃതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി. കേരള ബാങ്കിന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊല്ലം ശൂരനാട് കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.