യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കുന്നത്. 2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്. ഇപ്പോൾ യുണൈറ്റഡ് കിംഗ്‌ഡത്തെ ആറാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു. ഉയർന്ന ജീവിതച്ചെല യുണൈറ്റഡ് കിംഗ്‌ഡത്തെ തളർത്തി.
അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. അതേസമയം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും പെട്ടന്ന് പിടിമുറുക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവിലാണ് യുകെ.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യത്തിന്റെ ഭീഷണിയും യുകെ അഭിമുഖീകരിക്കുന്നുണ്ട്. നേരെമറിച്ച്, ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രവചനം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണ്. ഒരു ദശാബ്ദം മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ റാങ്ക് 11-ാം സ്ഥാനത്തായിരുന്നു, ആ സമയങ്ങളിൽ യുകെ 5-ാം സ്ഥാനത്താണ്.