കണ്ണൂർ : നിയമസഭാ കയ്യാങ്കളി കേസിൽ വിചിത്ര ന്യായീകരണവുമായി ഇ പി ജയരാജൻ. സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമുണ്ടായെന്നുമാണ് വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസിൽ ഇ.പി ജയരാജൻ ഉയർത്തുന്ന വിചിത്ര വാദം. ആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ് യുഡിഎഫ് എത്തിയതെന്ന് ഇപി ജയരാജൻ ആരോപിച്ചു.
പ്രതിപക്ഷം സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ഭരണപക്ഷത്തിൽ നിന്നും പ്രകോപനപരമായ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായത്. ഇതോടെ പ്രതിഷേധമുണ്ടായി. പ്രതിപക്ഷത്തെ മസിൽ പവറോടെ നേരിടുകയാണ് യുഡിഎഫ് അംഗങ്ങൾ ചെയ്തത്. കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫാണ്.
ഇന്നത്തെ മന്ത്രി ശിവൻകുട്ടിയെ തല്ലിബോധം കെടുത്തി. പലരേയും ആക്രമിച്ചു. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു. യുഡിഎഫ് സർക്കാർ അവരുടെ അംഗങ്ങൾ ആക്രമിക്കുന്ന കയ്യേറ്റം ചെയ്യുന്ന വീഡിയോ പറത്ത് വരാതിരിക്കാൻ നീക്കം നടത്തിയെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.