ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയിൽ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി.
വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ് തോൽപ്പിച്ചത്. 8-0 എന്ന സ്കോറിൽ ആധികാരികമായിരുന്നു പുനിയയുടെ വിജയം. ആദ്യ റൗണ്ടിൽ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടിൽ ആറ് പോയന്റുകൾ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്.
ഒളിമ്പിക് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാർ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും.
നേരത്തെ സെമിയിൽ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് അസർബൈജാന്റെ ഹാജി അലിയെവയോട് ബജ്റംഗ് പരാജയപ്പെട്ടിരുന്നു. ക്വാർട്ടറിൽ ഇറാന്റെ മൊർത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാർട്ടറിൽ കിർഗിസ്ഥാന്റെ എർനാസർ അക്മതലിവിനെയും തോൽപ്പിച്ചിരുന്നു.
ഇതോടെ മീരാബായ് ചാനു, പി.വി സിന്ധു, ലവ്ലിന ബോർഗൊഹെയ്ൻ, ഇന്ത്യൻ ഹോക്കി ടീം, രവികുമാർ ദഹിയ എന്നിവർക്കു ശേഷം ടോക്യോയിലെ ഇന്ത്യയുടെ ആറാം മെഡൽ ജേതാവായിരിക്കുകയാണ് ബജ്റംഗ്.